പത്തനംതിട്ട: 2025 സെപ്റ്റംബർ 20നു പന്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകൾ സംബന്ധിച്ച വിവാദങ്ങൾക്കിടെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കു പരാതി.
അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ടുലക്ഷം രൂപയുടെ ബില്ല് വന്നതാണ് വിവാദമായത്. നന്ദഗോവിന്ദം ഗ്രൂപ്പിനെ പരിപാടിക്കു ക്ഷണിക്കുകയോ അവർ എത്തുകയോ ചെയ്തിട്ടില്ല. എന്നാൽ അവതരിപ്പിക്കാത്ത പരിപാടിയുടെ പേരിൽ നൽകിയ ബില്ലിനെ സംബന്ധിച്ചും സംഗമത്തിന്റെ വർധിത ചെലവിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ് വിജിലൻസിൽ പരാതി ലഭിച്ചത്.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗാണ് സംബന്ധിച്ച് പരാതി വിജിലൻസ് ഡയറക്ടർക്ക് നല്കിയത്.
അയ്യപ്പസംഗമത്തിൽ ഗായകൻ ഇഷാൻദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്തിഗാന സദസ് അവതരിപ്പിച്ചത്. ഉദ്ഘാടനചടങ്ങിന് ഒരു മണിക്കൂർ മുന്പ് അവസാനിക്കത്തക്ക രീതിയിലായിരുന്നു ക്രമീകരണം.